എന്റെ ഊര്‍ജ്ജമെല്ലാം ഊറ്റിയെടുത്ത പകൽ
പതിവിലും നേരത്തെ പടിയിറങ്ങുമ്പോൾ
എവിടെയോ പതിഞ്ഞിരുന്ന ഇരുട്ട് ചാടി വീണത്
അപരിചിതത്വത്തിന്റെ കാറ്റ് വീശികൊണ്ടായിരുന്നു !
എനിക്ക് വേണ്ടി പാടിയിരുന്ന പക്ഷികളും,
പ്രണയമധുര നിലാവൊഴുക്കി തന്ന ചന്ദ്രികയും,
എന്നെന്നും ഞാനേകനെന്ന പ്രപഞ്ചസത്യത്തെ
തൽക്കാലത്തേക്ക് എന്നെ മറപ്പിച്ചവരും,
ചിറകടികൾ നേർത്തു വരുന്ന സമയത്തിന്റെ
തമോഗർത്തങ്ങളിൽ അപ്രത്യക്ഷമാകുന്നു ..!
ആരോ വാതിലിൽ മുട്ടുന്നു ...
അയാളായിരിക്കാം..!
പാത്തും പതുങ്ങിയും പ്രഭാതം മുതലയാൾ
എനിക്ക് മാത്രം ഗോചരമായി കൂടെയുണ്ടായിരുന്നു..
പറഞ്ഞതായിരുന്നു;രാത്രി തേടി വരുമെന്നും
കൂടെ നിർബന്ധമായി വരണമെന്നും...
അമൂല്യമെന്നു കരുതി സ്വരുക്കൂട്ടിയ
മിഥ്യകളൊന്നും ഞാൻ കൊണ്ട് പോകുന്നില്ല !
ഒന്നുമൊന്നും ...
വിട....വിട ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...