കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിനക്കറിയാമോ..!

നിനക്കറിയാമോ..?
എനിക്കൊരു വീടുണ്ടായിരുന്നു !
രണ്ടറ്റം കീറിയ ഓലപ്പായിൽ
അരവയറുമായി
മലർന്നു കിടക്കുമ്പോൾ
ഗ്രീഷ്മസൂര്യന്റെ വികൃതികൾ
തുളകൾ വീഴ്ത്തിയ
ഓലത്തടുക്കുകൾക്കിടയിലൂടെ
നക്ഷത്രങ്ങൾ ഒളിഞ്ഞു നോക്കിയിരുന്ന
ഒരു വീട്



നിനക്കറിയാമോ..?
എനിക്കൊരു നാടുണ്ടായിരുന്നു!
മലയിറങ്ങി  വന്ന വെണ്‍മേഘങ്ങൾ
വൃക്ഷശാഖികളിൽ അടയിരുന്ന്
വിരിയിച്ചെടുത്ത കുളിർ നിശ്വാസങ്ങളേറ്റ് 
ഞെട്ടിയുണർന്നു പൊട്ടിച്ചിരിക്കുന്ന
കതിർക്കുലകൾ സുപ്രഭാതം നേർന്നിരുന്ന
ഒരു നാട്

നിനക്കറിയാമോ..?
എനിക്കൊരു ബാല്യമുണ്ടായിരുന്നു !
സ്നേഹവും  ഒരിറ്റു കണ്ണീരുമല്ലാതെ മറ്റൊന്നും
ഉമ്മാക്ക് വിളമ്പാനില്ലാത്ത നേരങ്ങളിൽ,
രാജന്റെ അമ്മ വിളമ്പിയ
കഞ്ഞീം പുഴുക്കും കഴിച്ച്,
ജോസഫിന്റെ അമ്മ
സ്നേഹത്തിൽ ചുട്ടെടുത്ത കേക്കും നുണഞ്ഞു,
മൂവരും പോയി നേർച്ചച്ചോറുണ്ട്
നായാടിക്കുന്നിന്റെ മേളിൽ
നാട്ടുപ്രമാണികളായി വാണിരുന്ന
ബാല്യം

നിനക്കറിയാമോ..?
എനിക്കൊരു മൂര്‍ദ്ധാവുണ്ട് !
അരിമണി വറത്തതും ചായേം തന്നു
ഓത്തുപള്ളീലേയ്ക്ക് വിടുമ്പോൾ,
മൂട് പിഞ്ഞിയ ട്രൗസ്സർ കണ്ടു
സൂചി വാങ്ങാൻ അഞ്ചു നയാപൈസ
കോന്തലയിൽ തെരഞ്ഞു തളർന്ന
ഉമ്മയുടെ കണ്ണുകളിൽ  നിന്നു
ചുടുനീരുറ്റി  വീണു പൊള്ളിയ
മൂര്‍ദ്ധാവ്


നിനക്കറിയാമോ..?
വലിയ മോൻ പിണക്കത്തിലാണ്
എ സി തണുപ്പ് പോരാത്രേ...
രണ്ടാമത്തെയാൾക്ക് വയറുവേദന
അമിത ഭക്ഷണാത്രേ കാരണം...
മൂന്നാമത്തെയാൾ ലോകചരിത്രം പഠിക്കുകയാണ്
തൊട്ടയൽവാസിയുടെ പേർ അറിയില്ലാത്രേ...

നിനക്കറിയാമോ..?
എനിക്കുണ്ടായിരുന്നു പലതും...പലതും

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...