കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, മാർച്ച് 15, ചൊവ്വാഴ്ച

തിരിച്ചറിവിന്റെ മുറിവുകൾ(തേജസ്‌ ആഴ്ചവട്ടം)



 

തിരിച്ചറിവിന്റെ മുറിവുകൾ



കഷ്ടപ്പെട്ടു നെഞ്ചേറ്റിയ
ഇഷ്ടങ്ങളിൽ പലതും
നഷ്ടപ്പെട്ടു പോയി.
നിദ്രാവിഹീന നിശകൾ നേർന്ന്
സ്വാസ്ഥ്യം തീറെഴുതി വാങ്ങി
ജരാനരകളും തന്നിട്ടായിരുന്നു പടിയിറക്കം.
ബന്ധനങ്ങളെ ബന്ധങ്ങളെന്നു കരുതിയ
അജ്ഞാന നാളുകളെ ശപിക്കാറുണ്ട്
തിരിച്ചറിവിന്റെ മുറിവുകൾ .
വഴിയരികിലെ വിഭ്രമങ്ങളിൽ
കുടികിടപ്പവകാശം കൊതിച്ച മൂഢത്വം
പിഴയൊടുക്കി പഴിയകറ്റണം .
പിടലിഭാരങ്ങളിൽ ചിലത്
സഹയാത്രികരെ ഏൽപ്പിച്ച്
ഇടയ്ക്കൊന്നു മൂരി നിവർത്താറുണ്ട് കാലം.
ഏറ്റിയേറ്റി തളരുമ്പോൾ
ചുമടുകളൊക്കെ തിരിച്ചു വാങ്ങി
ആഴമുള്ള മുറിവുകൾ തുന്നി തന്ന്
തലോടി വിടുന്ന വാത്സല്യം .

മരജന്മം

ഓരോ മരവും വളരുന്നത്‌
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്
മരത്തിനു ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു തലവെച്ചു കൊടുത്ത്
യാതനാനുഭവത്തിന്റെ
വാർഷികവലയമുറിവുകൾ തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ
തണൽവൃക്ഷങ്ങളെക്കുറിച്ച്
അപ്പോൾ
ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്ന്
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്
തലോടാൻ വന്ന
വസന്ത ഋതുവിനെ കുറിച്ച്
വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന ജീവൻ
മഴുമൂർച്ചകൾക്കുള്ള നൈവേദ്യം മാത്രം

1 അഭിപ്രായം:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...