ആശുപത്രിക്കിടക്കയിൽ
കുട്ടിയെ പ്രസവിച്ചിടുന്നു
അമ്മയെന്നു ധരിച്ച്
സ്വപ്നനിഴലിന്റെ കൈപിടിച്ച്
പ്രസവവാർഡിനും ജനറൽവാർഡിനും
ഇടയ്ക്കുള്ള ദൂരം
അവൻ വേച്ചുവേച്ചു കടക്കുന്നു
പിന്നെയും
ആരൊക്കെയോ കൂടെയുണ്ടെന്ന കരുത്തിൽ
ജനറൽവാർഡിനും
തീവ്രപരിചരണ വിഭാഗത്തിനും ഇടയിലെ
ദുരിതക്കടൽ നീന്തുന്നു
അത്യാഹിത വിഭാഗത്തിലെ
മങ്ങിയ വെട്ടത്തിൽ
ബോധാബോധങ്ങൾക്കിടയിലൂടെ
മുങ്ങിപ്പൊങ്ങുമ്പോൾ
വിനിമയമൂല്യം നഷ്ടമായ
ചന്തച്ചരക്കെന്ന ജ്ഞാനം മുളയ്ക്കുന്നു.
കറുത്തതും വെളുത്തതുമായ
ഇന്ദ്രിയോന്മാദങ്ങൾ സ്വന്തമായിരുന്നില്ലെന്ന
അറിവിന്റെ മുറിവേറ്റ നോവിൽ,
കൂട്ടുകൂടിയ നിഴലുകളിൽ
സർവ്വസ്വവും അർപ്പിച്ച മൂഢതയെ പഴിച്ച്
ശൂന്യക്കരിങ്കടൽ മീതെ പറക്കുമ്പോൾ
കാഴ്ചവട്ടങ്ങൾക്കപ്പുറം തെളിയുന്നു.
പ്രസവവാർഡിൽ നിന്ന്
മോർച്ചറിയിലേയ്ക്കുള്ള വളർച്ച
ഇവിടെ പൂർണ്ണമെന്നൊരു
വെൺമുദ്രയിൽ പൊതിഞ്ഞെടുത്ത്
ശൈത്യത്തിൽ ഉറയാൻ വിടുന്നു
സത്യത്തിൽ മേയാൻ വിടുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...